മണ്ണാങ്കട്ടയും കരിയിലയും,
നോമ്പുനോറ്റൊരുനാള്‍ കാശിക്കു പോയി...
കാടായ കാടെല്ലാം ചുറ്റിച്ചുറ്റി,
കുന്നായ കുന്നെല്ലാം കേറിക്കേറി...
രണ്ടാളുമൊന്നിച്ചു കാശിക്കു പോയി.
കാര്യം പറഞ്ഞവര്‍ പോയനേരം,
എതിരേവരുന്നൊരു കള്ളിക്കാറ്റ്..
കരള്‌പ്പിടഞ്ഞിട്ട് കരിയിലയന്നേരം,
വാകീറി വാകീറിയേങ്ങിക്കരഞ്ഞു..
“മണ്ണാങ്കട്ടേ, പുന്നാരക്കട്ടേ..
ഞാനിപ്പൊ കാറ്റിൽ പറന്നുപോകും,
ആശിച്ചുപോയൊന്നു കാശികാണാൻ,
കഴിയാതെപോകുമോ നിന്റെയൊപ്പം?“
അന്നേരം മൺക്കട്ടയോടിവന്ന്,
കരയും കരീലേടെ തോളിലേറി,
ചുറ്റുന്ന കാറ്റില്പ്പെടാതെ കരീലയെ,
നല്ലവൻ ചങ്ങായി കാത്തുവെച്ചു..
പിന്നെയും ദൂരോട്ട് പോയനേരം,
ദേയ് വരുന്നൊരു കള്ളിമഴ..
“അയ്യോ, ഞാനിപ്പോളലിഞ്ഞു പോവും”
ഒച്ചത്തില്‍ മണ്‍ക്കട്ട നിലവിളിച്ചു..
അപ്പോ കരിയില ദേഹം നനച്ചോണ്ട്
മണ്ണാങ്കട്ടയ്ക്കു പുറത്ത് നിന്നു..
കാറുംകോളും പോയിക്കഴിഞ്ഞപ്പോ,
ഗമയില്‍ ചിരിക്കുന്നു രണ്ടുപേരും...!!
No comments:
Post a Comment